ഒരു കര്‍ഷകന്റെ ആത്മഹത്യാ കുറിപ്പ്
ഇതു പാടമല്ലെന്റെ ഹൃദയമാണ് …
നെല്കതിരല്ല കരിയുന്ന മോഹമാണ്..ഇനിയെന്റെ കരളും പറിച്ചു കൊള്‍ക..
പുഴയല്ല കണ്ണീരിനുറവയാണ് …വറ്റി വരളുന്നതുയിരിന്റെ ഉറവയാണ്
ഇനിയെന്റെ ശാന്തിയുമെടുത്തു കൊള്‍ക
കതിരു കൊത്താന്‍ കൂട്ടുകിളികളില്ല
കിളിയകട്ടാന്‍ കടും താളമില്ല
നുരിയിട്ടു നിവരുന്ന ചെറുമി തന്‍ ചുണ്ടില്‍ വയല്‍ പാട്ടു ചാര്‍ത്തും ചുവപ്പുമില്ല
നാമ്പുകളുണങിയ നുകപ്പാടിനോരത്ത് നോക്കുകുത്തി പലക ബാക്കിയായി
ഇനിയെന്റെഇനിയെന്റെഇനിയെന്റെ ചലനവുമെടുത്തു കൊള്‍ക… ബോധവുമെടുത്തു കൊള്‍ക……………………. പാട്ടുകളെടുത്തു കൊള്‍ക…………
കര്‍ക്കിട കൂട്ടങ്ങള്‍ മേയുന്ന മടവകള്‍
വയല്‍ ചിപ്പി ചിത്രം വരക്കും ചതുപ്പുകള്‍
മാനത്തു കണ്ണികള്‍ മാരശരമെയ്യുന്ന മാനസ സരസ്സാം ജലചെപ്പുകള്‍
ധ്യാനിച്ചു നില്‍കുന്ന ശ്വേത സന്യാസികള്‍…..
നാണിച്ചു നില്ക്കും കുളക്കോഴികള്‍ …
പോയ്മറഞെങൊ വിളക്കാല ഭംഗികള്‍ …
വറുതി കത്തുന്നു കറുക്കുന്നു ചിന്തകള്‍
ഇനിയെന്റെ ബോധവുമെടുത്തു കൊള്‍ക…………………….
വൈക്കോല്‍ മിനാരം മറഞ്ഞ മുറ്റത്തിന്നു
ചെണ്ട കൊട്ടി കടത്തെയ്യങ്ങളാടുന്നു
ഇനിയെന്റെ ചലനവുമെടുത്തു കൊള്‍ക…
ഇനിയെന്റെ ശാന്തിയുമെടുത്തു കൊള്‍ക
ഇനിയെന്റെ കരളും പറിച്ചു കൊള്‍ക…
ഇനിയെന്റെ പാട്ടുകളെടുത്തു കൊള്‍ക…………
ഇനിയെന്റെ ബോധവുമെടുത്തു കൊള്‍ക…………………….
തിരികെയാത്ര – മുരുകൻ കാട്ടാക്കട
മതിലുകള്‍കക്കരെ പുഴ കരഞ്ഞീടുന്നു
വരിക ഭഗീരഥാ വീണ്ടും
മതിലുകള്‍കക്കരെ പുഴ കരഞ്ഞീടുന്നു
വരിക ഭഗീരഥാ വീണ്ടും
വാമനന്മാരായ് അളന്നളന്നവരെന്‍റെ
തീരങ്ങളില്‍ വേലിചാര്ത്തി
വേദന പാര്തന്ത്രത്തിന്‍റെ വേദന
പോരൂ ഭഗീരഥാവീണ്ടും
തുള്ളികളിച്ചു പുളിനങ്ങളെ പുല്കി
പുലരികളില്‍ മഞ്ഞാട ചുറ്റികഴിഞ്ഞ്നാള്‍
വെയിലാറുവോളം കുറുമ്പന്‍ കുരുന്നുകള്‍
നീര്തെറ്റിനീരാടി നീന്തികളിച്ചനാള്‍
വയലില്‍ കലപ്പക്കൊഴുവിനാല്‍ കവിതകള്‍
വിരിയിച്ചുവേര്‍പണിഞ്ഞവനും കിടാക്കളും
കടവിലാഴങ്ങളില്‍ കുളിരേറ്റുനിര്വ്രുതി
കരളില്‍ തണുപ്പായ് പുതച്ചോരുനാളുകള്‍
കെട്ടുപോകുന്നുവസന്തങ്ങള്‍ പിന്നെയും
നഷ്ടപ്പെടുന്നെന്‍റെ ചടുലവേഗം
ചൂതിന്‍റെ ഈടു ഞാന്‍ ആത്മാവലിഞ്ഞുപോയ്
പോരൂ ഭഗീരഥാ വീണ്ടും
എന്‍റെ പൈകന്നിന്നു നീര്‍ കൊടുത്തീടതെ
എന്‍റെ പൊന്മാനിനു മീനുനല്കീടാതെ
എന്‍റെ മണ്ണിരകള്‍ക്കു ചാലുനല്കീടാതെ
കുസ്രുതി കുരുന്നുകള്‍ ജലകേളിയാടാതെ
കുപ്പിവളത്തരുണി മുങ്ങിനീരാടാതെ
ആറ്റുവഞ്ചി കുഞ്ഞിനുമ്മ നല്കീടാതെ
വയലുവാരങ്ങളില്‍ കുളിരു കോരീടാതെ
എന്തിന്നു പുഴയെന്ന പേരുമാത്രം
പോരൂ ഭഗീരഥാ വീണ്ടും
കൊണ്ടു പോകൂ ഭഗീരഥാ വിണ്ണില്‍
നായാടി മാടിനെ മേച്ചു പരസ്പരം
പോരാടി കാട്ടില്‍ കഴിഞ്ഞ മര്‍ത്ത്യന്‍
തേടിയതൊക്കെയെന്‍ തീരത്തു നല്കി ഞാന്‍
നീരൂറ്റി പാടം പകുത്തു നല്കി
തീറ്റയും നല്കി തോറ്റങ്ങള്‍ നല്കി
കൂട്ടിന്നു പൂക്കള്‍ പുല്‍ മേടുനല്കി
പാട്ടും പ്രണയവും കോര്ത്തു നല്കി
ജീവന സംസ്ക്രുതി പെരുമ നല്കി
സംഘസംഘങ്ങളായ് സംസ്കാരസഞ്ചയം
പെറ്റു വളര്‍ത്തി പണിക്കാരിയമ്മപോല്‍
പൂഴിപരപ്പായി കാലം അതിന്നുമേല്‍
ജീവന്‍റെ വേഗത്തുടിപ്പായി ഞാന്‍
വിത്തെടുത്തുണ്ണാന്‍ തിരക്കുകൂട്ടുമ്പൊഴീ
വില്പനക്കിന്നുഞാന്‍ ഉത്പന്നമായ്
കൈയില്‍ ജലം കോരി സൂര്യബിംബം നോക്കി
അമ്മേ ജപിച്ചവനാണു മര്‍ത്ത്യന്‍
ഗായത്രി ചൊല്ലാന്‍ അരക്കുമ്പിള്‍ വെള്ളവും
നീക്കാതെ വില്ക്കാന്‍ കരാറു കെട്ടി
നീരുവിറ്റമ്മതന്‍ മാറുവിറ്റു
ക്ഷീരവും കറവകണക്കു പെറ്റു
ഇനിവരും നൂറ്റാണ്ടില്‍ ഒരു പുസ്തകത്താളില്‍
പുഴയെന്ന പേരെന്‍റെ ചരിതപാഠം
ചാലുകളിലെല്ലാമുണങ്ങിയ മണല്‍ കത്തി
നേരമിരുണ്ടും വെളുത്തും കടന്നുപോം
ഒടുവില്‍ അഹല്യയെപ്പോലെ വസുന്ധര
ഒരു ജലസ്പര്‍ശമോക്ഷം കൊതിക്കും
അവിടെയൊരുശ്രീരാമ ശീതള സ്പര്‍ശമായ്
തിരികെ ഞാനെത്തുംവരേക്കാനയിക്കുക
മാമുനീശാപം മഹാശോകപര്‍വം
നീ തപം കൊണ്ടെന്‍റെ മോക്ഷഗമനം
ഉള്ളുചുരന്നൊഴുകി സകര താപം കഴുകി
പിന്നെയുംഭൂമിക്കു പുളകമേകി
അളവുകോലടിവച്ചളന്നു മാറ്റുന്നെന്‍റെ
കരളിലൊരു മുളനാഴിയാഴംതെരക്കുന്നു
ഒരു ശംഖിലാരും തൊടാതെന്‍റെ ആത്മാവു
കരുതി വയ്കൂന്നു ഭവാനെയും കാത്തുഞാന്‍
വന്നാകരങ്ങളിലേറ്റുകൊള്‍കെന്നെ ഈ
സ്നേഹിച്ച ഭൂമി ഞാന്‍ വിട്ടുപോരാം
മതിലുകള്‍കക്കരെ പുഴ കരഞ്ഞീടുന്നു
വരിക ഭഗീരഥാ വീണ്ടും
വരിക ഭഗീരഥാ വീണ്ടും
അശ്വമേധം – വയലാർ
ആരൊരാളെൻ കുതിരയെ കെട്ടുവാൻ
ആരൊരാളതിൻ മാർഗ്ഗം മുടക്കുവാൻ ?
ദിഗ്വിജയത്തിനെൻ സർഗ്ഗശക്തിയാ-
മിക്കുതിരയെ വിട്ടയയ്ക്കുന്നു ഞാൻ!
വിശ്വസംസ്കാരവേദിയിൽ പുത്തനാ-
മശ്വമേധം നടത്തുകയാണു ഞാൻ!
നിങ്ങൾ കണ്ടോ ശിരസ്സുയർത്തിപ്പയു-
മെൻ കുതിരയെ, ചെമ്പൻ കുതിരയെ?
എന്തൊരുന്മേഷമാണതിൻ കൺകളിൽ
എന്തൊരുത്സാഹമാണതിൻ കാൽകളിൽ!
കോടികോടി പുരുഷാന്തരങ്ങളിൽ-
ക്കൂടി നേടിയതാണതിൻ ശക്തികൾ.
വെട്ടി വെട്ടി പ്രക്രുതിയെ മല്ലിട്ടു-
വെറ്റി നേടിയതാണതിൻ സിദ്ധികൾ!
മന്ത്രമായൂരപിഞ്ചികാചാലന-
തന്ത്രമല്ലതിൻ സംസ്കാരമണ്ഡലം!
കോടികോടി ശതാബ്ദങ്ങൾ മുമ്പൊരു
കാടിനുള്ളിൽ വച്ചെൻ പ്രപിതാമഹർ
കണ്ടതാണീക്കുതിരയെ;ക്കാട്ടുപുൽ-
ത്തണ്ടുനൽകി വളർത്തി മുത്തശ്ശിമാർ;
കാട്ടുചൊലകൾ പാടിയപാട്ടുക-
ളേറ്റുപാടിപ്പഠിച്ച മുത്തശ്ശിമാർ;
ഇന്നലത്തെ ചരിത്രം മയങ്ങുന്ന
മണ്ണിലൂടെ കുതിച്ചുപാഞ്ഞീടവെ
എത്രയെത്ര ശവകുടീരങ്ങളിൽ
ന്രുത്തമാടിയതാണാക്കുളമ്പുകൾ!
ദ്രുപ്തരാഷ്ട്ര പ്രതാപങ്ങൾതൻ കോട്ട-
കൊത്തളങ്ങളെപ്പിന്നിടും യാത്രയിൽ,
എത്ര കൊറ്റക്കുടകൾ,യുഗങ്ങളിൽ
കുത്തിനിർത്തിയ മുത്തണിക്കൂണുകൾ,-
അക്കുളമ്പടിയേറ്ററ്റുവീണുപോയ്;
അത്രയേറെബ്ഭരണകൂടങ്ങളും!
കുഞ്ചിരോമങ്ങൾതുള്ളിച്ചുതുള്ളിച്ചു
സഞ്ചരിച്ചൊരിച്ചെമ്പങ്കുതിരയെ,
പണ്ടു ദൈവം കടിഞ്ഞാണുമായ് വന്നു
കൊണ്ടുപോയീ സവാരിക്കിറങ്ങുവാൻ.
പിന്നെ രാജകീയോന്മത്തസേനകൾ
വന്നു നിന്നു പടപ്പാളയങ്ങളിൽ!
ആഗമതത്വവേദികൾ വന്നുപോൽ
യോഗദണ്ഡിതിലിതിനെത്തളയ്ക്കുവാൻ!
എന്റെ പൂർവികരശ്വഹ്രിദയജ്ഞ;
രെന്റെ പൂർവികർ വിശ്വവിജയികൾ,
അങ്കമാടിക്കുതിരയെ വീണ്ടെടു-
ത്തന്നണഞ്ഞു യുഗങ്ങൾതൻ ഗായകർ!
മണ്ണിൽനിന്നു പിറന്നവർ മണ്ണിനെ –
പ്പൊന്നണിയിച്ച സംസ്കാരശില്പികൾ!
നേടിയതാണവരോടു ഞാ,-നെന്നിൽ
നാടുണർന്നോരുനാളിക്കുതിരയെ!
ഈ യുഗത്തിന്റെ സാമൂഹ്യശക്തി ഞാൻ
മായുകില്ലെന്റെ ചൈതന്യവീചികൾ!
ഈശ്വരനല്ല മാന്ത്രികനല്ല ഞാൻ
പച്ചമണ്ണിൻ മനുഷ്യത്മാണുഞാൻ!
ദിഗ്വിജയത്തിനെൻ സർഗ്ഗശക്തിയാ-
മിക്കുതിരയെ വിട്ടയയ്ക്കുന്നു ഞാൻ
ആരൊരാളിക്കുതിരയെ കെട്ടുവാൻ
ആരൊരാളതിൻ മാർഗ്ഗം മുടക്കുവാൻ
പക – മുരുകന്‍ കാട്ടാക്കട
ദുരമൂത്തു നമ്മൾക്ക്, പുഴ കറുത്തു
ചതി മൂത്തു നമ്മൾക്ക്, മല വെളുത്തു
തിരമുത്തമിട്ടോരു കരിമണൽ തീരത്ത്-
വരയിട്ടു നമ്മൾ പൊതിഞ്ഞെടുത്തു
പകയുണ്ട് ഭൂമിക്ക്, പുഴകൾക്കു, മലകൾക്കു,
പുകതിന്നപകലിനും ദ്വേഷമുണ്ട്
രാസതീർത്ഥം കുടിച്ചാമാശയം വീർത്ത്
മാത്രാവബോധം മറഞ്ഞ പേക്കുട്ടികൾ
രാത്രികൾ പോലെ കറുത്ത തുമ്പപ്പൂവ്
രോഗമില്ലാതെയുണങ്ങുന്ന വാകകൾ
മാനത്ത് നോക്കൂ കറുത്തിരിക്കുന്നു
കാർമേഘമല്ല, കരിമ്പുകച്ചുരുളുകൾ
പൂക്കളെ നോക്കൂ വെളുത്തിരിക്കുന്നൂ
പിച്ചിയല്ല, വിഷം തിന്ന തെച്ചി.
കാറ്റിനെയൊന്ന് മണത്തു നോക്കൂ, മണം
ഗന്ധകപ്പാലപൂത്തുലയുന്ന മാദകം
പോക്കുവെയിലേറ്റൊന്നിരുന്നു നോക്കൂ
പുറം തോലറ്റിറങ്ങുന്നതഗ്നി സർപ്പം
മഴയേറ്റു മുറ്റത്തിറങ്ങി നിൽക്കൂ മരണ-
മൊരു തുള്ളിയായണുപ്രഹരമായി
ഉപ്പുകല്ലൊന്നെടുത്തുനോക്കൂ കടൽ
കണ്ണീരിനുപ്പിൻ ചവർപ്പിറക്കൂ
പകയുണ്ട് ഭൂമിക്ക്, പുഴകൾക്കു, മലകൾക്കു,
പുകതിന്നപകലിനും ദ്വേഷമുണ്ട്
ഇരുകൊടുങ്കാറ്റുകൾക്കിടയിലെ ശാന്തിതൻ
ഇടവേളയാണിന്ന് മർത്യജന്മം
തിരയായി തീരത്തശാന്തിയായ് തേങ്ങലായ്
പതയുന്നു പുകയുന്നു പ്രകൃതിപ്പക..
ഇതു കടലെടുത്തൊരാ ദ്വാരകാപുരിയിലെ
കൃഷ്ണപക്ഷക്കിനാവുള്ള ദ്വാപരർ
ആരുടേതാണുടഞ്ഞൊരീ കനവുകൾ?
ആരുടച്ചതാണീ കനൽചിമിഴുകൾ?
ആരുടേതീ നിരാലംബ നിദ്രകൾ?
ആരുറക്കിയീ ശാന്തതീരസ്മൃതി
നീ, ജലാദ്രി, തമോഗർത്ത സന്തതി
നീ, ജലാദ്രി, തരംഗരൂപിപ്പക!
അലറി ആർത്തണയുന്ന തിര തമോഗർത്തത്തില-
ടവച്ചു വിരിയിച്ച മൃതി വിളിച്ചു
അലമുറകളാർത്തനാദങ്ങൾ അശാന്തികൾ
അവശിഷ്ടമജ്ഞാതമൃതചിന്തകൾ
അംഗുലീയാഗ്രത്തിൽ നിന്നൂർന്നു തിരതിന്ന
പുത്രനായ് കേഴുന്ന പിതൃസന്ധ്യകൾ
ഇനിയെത്ര തിരവന്നു പോകിലും
എന്റെ കനൽമുറിവിൽ നിൻമുഖം മാത്രം
എന്റെ ശ്രവണികളിൽ നിൻ തപ്ത നിദ്രമാത്രം
തൊട്ടിലാട്ടുന്ന താരാട്ടുകയ്യുകൾ
കെട്ടി അമ്മിഞ്ഞ മുത്തുന്ന മാറുകൾ
കവിളിലാരാണു തഴുകുന്നൊതീ കുളിർ
കടൽ മാതാവ് ഭ്രാന്തവേഗത്തിലോ..?
അരുത് കാട്ടിക്കുറുമ്പ് കാട്ടേണ്ടൊരീ
തരളഹൃദയത്തുടിപ്പസ്തമിച്ചുവോ?
നിഴലുകെട്ടിപ്പുണർന്നുറങ്ങുന്നുവോ
പുലരികാണാപ്പകൽക്കിനാച്ചിന്തുകൾ
ഇന്നലെ ഹിന്ദുവായ് ഇസ്ലാമിയായ് നാം
കൊന്നവർ കുന്നായ്മ കൂട്ടായിരുന്നവർ
ഇന്നൊരേകുഴിയിൽ കുമിഞ്ഞവർ അദ്വൈത –
ധർമ്മമാർന്നുപ്പു നീരായലിഞ്ഞവർ
ഇരു കൊടുങ്കാറ്റുകൾക്കിടയിലെ ശാന്തിതൻ
ഇടവേളയാണിന്നു മർത്യജന്മം
തിരയായി തീർത്തശാന്തിയായ് തേങ്ങലായ്
പതയുന്നു പുകയുന്നു പ്രകൃതിപ്പക
അരുമക്കിടാങ്ങളുടെ കുരലു ഞെക്കിക്കൊന്ന
സ്ഥിരചിത്തയല്ലാത്തൊരമ്മയെപ്പോൽ
കടലിതാ ശാന്തമായോർമ്മകൾ തപ്പുന്നു
ഒരു ഡിസംബർ ത്യാഗതീരം കടക്കുന്നു.
അതിരുകാക്കും മലയൊന്നു തുടുത്തേ – കാവാലം നാരായണ പണിക്കര്‍
അതിരുകാക്കും മലയൊന്നു തുടുത്തേ
തുടുത്തേ തക തക തക താ
അങ്ങ് കിഴക്കാതെ ചെന്താമര കുളിരിന്റെ ഈറ്റില്ല തറയില്
പെട്ട് നോവിന് പെരട്ടുറവ ഉരുകി ഒളിച്ചേ തക തക താ
..
..
ചതിച്ചില്ലേ നീരാളി ചതി ചതിച്ചില്ലേ
ചതിച്ചീ തക തക താ
മാനത്തുയര്ന്ന മനക്കോട്ടയല്ലേ
തകര്ന്നെ തക തക തക താ
തകര്ന്നിടതൊരു തരി , തരിയില്ല പൊടിയില്ല
പുകയുമില്ലേ തക തക തക താ
..
മാനത്തുയര്ന്ന മനക്കോട്ടയല്ലേ
തകര്ന്നെ തക തക തക താ
തകര്ന്നിടതൊരു തരി , തരിയില്ല പൊടിയില്ല
പുകയുമില്ലേ തക തക തക താ
..
കാറിന്റെ ഉലച്ചിലില് ഒരു വള്ളി കുരുക്കില്
കുരലോന്നു മുറുകി തടി ഒന്ന് ഞെരിഞ്ഞു
ജീവന് . ഞരങ്ങി തക തക താ
You must be logged in to post a comment.